ശക്തമായ പ്രമേയങ്ങളും പുതിയ തിരക്കഥകളും കൊണ്ട് മലയാളസിനിമയെ ഇന്ത്യൻ ആസ്വാദകരിലേയ്ക്ക് എത്തിച്ച വർഷമായിരുന്നു 2025. എന്നാൽ മലയാളത്തിലിറങ്ങിയ 185ൽ 150 ചിത്രങ്ങളും പരാജയമായിരുന്നുവെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്ക്.
മലയാള സിനിമയ്ക്ക് ഏറെ നഷ്ടം സംഭവിച്ച ഒരു വര്‍ഷമാണ് കടന്നു പോയതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസും പറഞ്ഞു. 530 കോടിയുടെ നഷ്ടം സംഭവിച്ച വര്‍ഷമാണിതെന്ന് ഫിലിം ചേംബര്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രസ്താവനയില്‍ പറഞ്ഞ കണക്ക് മലയാള സിനിമകളുടെ തിയേറ്റര്‍ കളക്ഷനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അനില്‍ തോമസ് ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒൻപത് സൂപ്പര്‍ ഹിറ്റുകളും 16 ഹിറ്റുകളുമടക്കം ആകെ 35 സിനിമകള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ച് കിട്ടിയിട്ടുള്ളുവെന്ന് പറഞ്ഞ അനിൽ സിനിമകളുടെ പേരുവിവരങ്ങൾ വ്യക്തമാക്കിയില്ല. അത് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയിച്ച സിനിമകളുടെ പേര് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണ്. ഈ സിനിമ ഇത്ര കളക്ഷന്‍ നേടി എന്ന് പോയിന്റ് ചെയ്തല്ല, ഒരു അവലോകനമായാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ കണക്ക് പ്രകാരം 35 ഓളം പടങ്ങള്‍ ലാഭമായിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ഏതാണ് എന്നൊന്നും അറിയില്ല. 35 ഓളം പടങ്ങള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ചു കിട്ടിയത്. 150 ഓളം പടങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു.
എട്ട് റീ റിലീസുകളില്‍ ലാഭം നേടിയത് ഛോട്ടാ മുംബൈ, വടക്കന്‍ വീരഗാഥ, രാവണപ്രഭു എന്നീ സിനിമകളാണ്. അതേസമയം, 360 കോടിയാണ് ഈ വര്‍ഷത്തെ നഷ്ടം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തുവിട്ട വിവരം ഒരു ഉദ്ദേശകണക്ക് മാത്രമായിരുന്നു. അനിൽ തോമസിന്റെ വാക്കുകൾ ഇങ്ങനെ.
ഫിലിം ചേംബര്‍ പുറത്തുവിട്ട കുറിപ്പിന്റെ പൂർണരൂപം
185-ഓളം പുതിയ ചിത്രങ്ങളാണ് 2025-ൽ തിയറ്ററില്‍ റിലീസ് ചെയ്തത്. ഈ സിനിമകള്‍ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവര്‍ഷത്തില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും. അതില്‍ ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങള്‍ ഹിറ്റ് എന്ന ഗണത്തിലും, തിയറ്റര്‍ വരുമാനംലഭിച്ചകണക്കുകള്പ്രകാരം വിലയിരുത്താം.
കൂടാതെ തിയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ കൂടി മുടക്ക് മുതല്‍ തിരികെ ലഭിച്ചതായി കണക്കാക്കാം. 150-ഓളം ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2025.
2025- ല്‍ റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും എട്ട് പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
2025-നെ സംബന്ധിച്ച് ഇന്‍ഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.